പത്താം ദിവസവും വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്;അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി


വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പത്താം ദിവസവും വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. ഇതോടെ കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.പുതൂര്‍, ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.


അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.വിദ്യ എത്തിയ കാറിന്റെ നമ്പര്‍ കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂര്‍ ഗവ കോളേജിലെത്തും. അഭിമുഖ പാനലില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും.


വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് 16ന് അറിയിക്കും. 20ന് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. മഹാരാജാസ് കോളജില്‍ 2018 മുതല്‍ 2021 വരെ താല്‍ക്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താല്‍കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്.



Sharing is Caring