ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം നടത്താൻ ജനപ്രതിനിധിസഭയുടെ ഔദ്യോഗിക അംഗീകാരം


യു.എസ് പ്രസിഡന്റ്‌ ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം നടത്താൻ ജനപ്രതിനിധിസഭയുടെ ഔദ്യോഗിക അംഗീകാരം.ഇതിനായി സഭയില്‍ അവതരിപ്പിച്ച പ്രമേയം 221 – 212 എന്ന നിലയില്‍ പാസായി. ബൈഡന്റെ വീഴ്ചകള്‍ക്കെതിരെ തെളിവുകളില്ലാതെയാണ് റിപ്പബ്ലിക്കൻമാര്‍ക്ക് ഭൂരിപക്ഷമുള്ള സഭ അന്വേഷണവുമായി നീങ്ങാൻ തീരുമാനിച്ചത്.


ബൈഡന്റെ മകൻ ഹണ്ടര്‍ ബൈഡന്റെ അന്താരാഷ്ട്ര ബിസിനസ് ഇടപാടുകള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഹണ്ടര്‍ തന്റെ സ്വാധീനം ഉപയോഗിച്ച്‌ യുക്രെയിനിലും ചൈനയിലും നടത്തിയ ഇടപാടുകളില്‍ നിന്ന് ബൈഡനും കുടുംബവും ലാഭം നേടിയെന്ന് റിപ്പബ്ലിക്കൻമാര്‍ ആരോപിക്കുന്നു. എന്നാല്‍ ബൈഡൻ വൈസ് പ്രസിഡന്റായിരിക്കെയാണ് ഇടപാടുകള്‍ നടത്തിയതെന്നും പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബൈഡനും വൈറ്റ്‌ഹൗസും വ്യക്തമാക്കി.


അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ബൈഡൻ വീണ്ടും മത്സരിക്കാനിരിക്കെയാണ് റിപ്പബ്ലിക്കൻമാരുടെ നീക്കം.അതേ സമയം, അന്വേഷണം ഇംപീച്ച്‌മെന്റ് വിചാരണയിലെത്തിയാലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിന് ബൈഡനെ കുറ്റവിമുക്തനാക്കാൻ കഴിയും.



Sharing is Caring