വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരുന്നു.
2 കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചിൽ. വനംവകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽ നിന്ന് കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം. ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളർത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടം പരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.