ഉത്തര്‍പ്രദേശിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു


ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. ഉമേഷ്‌ പാൽ കൊലക്കേസിലെ പ്രതി വിജയ് ചൗധരിയെന്ന് അറിയപ്പെടുന്ന ഉസ്മാനാണ് കൊല്ലപ്പെട്ടത്. ബി.എസ്.പി എം.എൽ.എയായിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയാണ് ഉമേഷ്‌ പാൽ.


വിജയ് ചൗധരി പൊലീസ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്ന് ബി.ജെ.പി എം.എൽ.എ ശലഭ് മണി എം.എൽ.എ ട്വീറ്റ് ചെയ്തു. പ്രയാഗ്‌രാജ് സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. ബദ്രി വിശാൽ സിങ് മരണം സ്ഥിരീകരിച്ചു- “ഉസ്മാനെ മരിച്ച നിലയിലാണ് കൊണ്ടുവന്നത്. മൃതദേഹം മോർച്ചറിയിലേക്ക് അയച്ചു. വെടിയേറ്റാണ് മരണം സംഭവിച്ചത്”.


2005ലാണ് ബി.എസ്.പി എം.എൽ.എ രാജു പാല്‍ കൊല്ലപ്പെട്ടത്. ഈ കേസിലെ മുഖ്യസാക്ഷിയാണ് ഉമേഷ് പാല്‍. ഉമേഷ് പാലിനെ ആറംഗ സംഘമാണ് കൊലപ്പെടുത്തിയത്. ഈ ആറു പേരില്‍ ഒരാളാണ് വിജയ് ചൗധരി എന്നറിയപ്പെടുന്ന ഉസ്മാനെന്ന് പറഞ്ഞു. ഉമേഷ് പാൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയമിക്കപ്പെട്ട രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. അക്രമികള്‍ സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറും കൊല്ലപ്പെട്ടു. പിന്നാലെയാണ് വിജയ് ചൗധരിയെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്.



Sharing is Caring