ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി എംഎല്‍എ.


വി.ഡി സതീശനും കെ. സുധാകരനും ഗവര്‍ണറുടെ പാദസേവകരായി, കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുന്നു രൂക്ഷ വിമര്‍ശനവുമായി എം എം മണി എംഎല്‍എ.ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ സിപിഐഎം സംഘടിപ്പിച്ച ഫാസില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്ഭവനില്‍ ഗവര്‍ണറുടെ ഇഷ്ടത്തിന് അനുസരിച്ച് ആളുകളെ നിയമിക്കുകയാണ്. അതുകൊണ്ട് ആര്‍എസ്എസുകാരെയടക്കം തീറ്റി പോറ്റേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനായി. ഇത് കേന്ദ്ര സര്‍ക്കാരിന്റെയോ ആരിഫ് മുഹമ്മദ് ഖാന്റെയോ സ്വത്തല്ല.


നമ്മുടെ നികുതി പണം കട്ട് മുടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ് ഗവര്‍ണറെന്നും എംഎം മണി പറഞ്ഞു.’കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വിഡി സതീശനും കെ സുധാകരനും ഗവര്‍ണറുടെ പാദസേവകരായി മാറി. ആര്‍എസ്എസിന്റെ ഉച്ചിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനൊന്നും നി്ന്നുകൊടുക്കുന്നവരല്ല ഇടതുപക്ഷം’, എംഎം മണി പറഞ്ഞു.

ഗവര്‍ണര്‍ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നതെന്ന് എംഎം മണി ചോദിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ വോട്ട് ചെയ്തല്ല ഇടതുപക്ഷത്തെ വിജയിപ്പിച്ചത്. എംഎം മണി പറഞ്ഞു. സ്വപ്ന സുരേഷിന്റെ പേര് പോലും പറയാന്‍ കൊള്ളില്ല. മഹാത്മാ ഗാന്ധിക്കൊപ്പം ജയിലില്‍ കഴിഞ്ഞ മഹതി എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നതെന്ന് എംഎം മണി പരിഹസിച്ചു.

അതേസമയം, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇന്നാരംഭിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.. സര്‍വകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു.



Sharing is Caring