കാണാതായ മുങ്ങിക്കപ്പൽ ടൈറ്റന് സുരക്ഷാ പിഴവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്


കാണാതായ മുങ്ങിക്കപ്പൽ ടൈറ്റന് സുരക്ഷാ പിഴവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. ദ ന്യൂ റിപ്പബ്ലിക്കിന് ലഭിച്ച രേഖകൾ പ്രകാരം 2018 ൽ ഓഷ്യൻ ഗേറ്റിലെ സബ്‌മേഴ്‌സിബിൾ പൈലറ്റായിരുന്ന ഡേവിഡ് ലോഷ്ഗ്രിഡ് ടൈറ്റന്റെ സുരക്ഷയെ കുറിച്ച് ആശങ്കകൾ പങ്കുവച്ചിരുന്നു. ആ സമയത്ത് മറൈൻ ഓപറേഷൻസ് ഡയറക്ടറായിരുന്നു ഡേവിഡ്.


കമ്പനി പുറത്തിറക്കിയ സബ്മറൈനുകളിൽ സുരക്ഷാ പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡേവിഡ് മുങ്ങിക്കപ്പലിന് അനുമതി നൽകിയിരുന്നില്ല.ഓഷ്യൻ ഗേറ്റ് നിർമിച്ച സബ്മറൈന് 1,300 മീറ്റർ ആഴത്തിൽ വരെയുള്ള മർദം താങ്ങാനുള്ള കഴിവേ ഉണ്ടായിരുന്നുള്ളു. എന്നാൽ 4,000 മീറ്റർ ആഴത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനായിരുന്നു കമ്പനിയുടെ പദ്ധതി. ടൈറ്റന്റെ ഹൾ എന്ന ഭാഗത്ത് നടത്തിയ പരിശോധനകൾ പര്യാപ്തമല്ലെന്നായിരുന്നുവെന്നും ഡേവിഡ് ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങളെല്ലാം അക്കമിട്ട് നിരത്തി ഡേവിഡ് റിപ്പോർട്ട് തയാറാക്കി.


ഡേവിഡിന്റെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ 2018 ജനുവരി 19ന് ഓഷ്യൻ ഗേറ്റ് സിഇഒ, എച്ച്ആർ വിഭാഗം, ഡയറക്ടർ, എഞ്ചിനീയറിംഗ് ഡയറക്ടർ, ഡേവിഡ് , ഓപറേഷൻസ് ഡയറക്ടർ എന്നിവർ ഒരു ചർച്ച സംഘടിപ്പിച്ചു. ആ ചർച്ചയിലാണ് താൻ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ എന്തുകൊണ്ടാണ് കമ്പനി ശ്രദ്ധിക്കാത്തതെന്ന് ഡേവിഡിന് മനസിലാകുന്നത്. 4,000 മീറ്റർ ആഴത്തിലേക്ക് വേണ്ട വ്യൂപോർട്ട് നിർമിക്കാനുള്ള പണം ഓഷ്യൻ ഗേറ്റ് നൽകിയിരുന്നില്ല.

അതുകൊണ്ട് തന്നെ ഓഷ്യൻ ഗേറ്റ് നൽകിയ പരീക്ഷണാടിസ്ഥാനത്തിലുള്ള വ്യൂപോർട്ട് ഡിസൈൻ പ്രകാരം 1,300 ആഴം വരെ സഞ്ചരിക്കാനുള്ളവയ്ക്ക് മാത്രമേ വ്യൂപോർട്ട് നിർമാതാവ് അനുമതി നൽകുകയുള്ളു. ഇത് മാത്രമല്ല, വളരെ എളുപ്പം തീ പിടിക്കാവുന്ന വസ്തുക്കളും മുങ്ങിക്കപ്പലിൽ ഉപയോഗിച്ചിരുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഡേവിഡിനെ പിരിച്ചുവിടുകയും, കമ്പനി രഹസ്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ ശ്രമിച്ചതിന് കേസ് കൊടുക്കുകയും ചെയ്തു. എന്നാൽ ഡേവിഡും ഓഷ്യൻ ഗേറ്റും തമ്മിലുള്ള കേസും പുരോഗമിച്ചില്ല. ഇരുവരും ഒത്തുതീർപ്പിലൂടെ കേസ് അവസാനിപ്പിച്ചു.



Sharing is Caring