കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് നിന്നു കാണാതായ പതിനേഴുകാരിയെ പൊലീസ് കണ്ടെത്തി. ഒക്ടോബർ 30ന് ഉച്ചക്കാണ് പെൺകുട്ടിയെ കാണാതായത്. കുട്ടി കാറിൽ സഞ്ചരിക്കുന്നുവെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി ഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരെയും കർണ്ണാടകയിലെ മടിവാളയിൽ വെച്ച് പിടികൂടിയത്.
പുറത്തിറങ്ങാത്ത സിനിമയുടെ സംവിധായകനാണ് ജാസിക് അലി. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടികൊണ്ട് പോയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ മാറ്റിയതായും പറയുന്നു.
ഹൈദരബാദിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലിസ് ഇവരെ പിടികൂടിയത്. എസ്ഐ വി ആർ അരവിന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഒ കെ സുരേഷ്, വിനീഷ്, വനിത സിവിൽ പൊലീസ് ഓഫീസർ വി മവ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.