കോഴിക്കോട് : എല്ലാ സ്കൂളുകളിലും ഹൈടെക് വിദ്യാഭ്യാസ സംവിധാനമുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കച്ചേരിക്കുന്ന് ഗവ എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനവും വിരമിച്ച പ്രധാന അധ്യാപകനുള്ള യാത്രയയപ്പും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്ത് എവിടെയുമുള്ള കുട്ടികളോട് കിടപിടിക്കാൻ സാധ്യമാകുന്ന തരത്തിലേക്ക് നമ്മൾ കുട്ടികളെ വളർത്തുകയാണ്.
2022-23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 246 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായി മന്ത്രി പറഞ്ഞു. കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, കോർപ്പറേഷൻ ഫണ്ടായ 50 ലക്ഷം രൂപയും ചെലവഴിച്ചാണ് രണ്ട് നിലയിലുള്ള കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഓമന മധു, ഈസ്സ അഹമ്മദ്, കോഴിക്കോട് സിറ്റി എ.ഇ.ഒ എം ജയകൃഷ്ണൻ, എസ്എംസി ചെയർമാൻ എൻ പ്രസാദ്, ഹെഡ്മാസ്റ്റർ കെ.കെ സൈനുദ്ദീൻ, പിടിഎ പ്രസിഡന്റ് കെ സുധേഷ്, എംപിടിഎ പ്രസിഡന്റ് ഫലീല റഫീഖ് എന്നിവർ സംസാരിച്ചു.