രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്


പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മുര്‍ഷിദാബാദിലെ ശക്തിപൂരില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഘോഷയാത്രയ്ക്ക് നേരെ ചിലര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജ്ജും കണ്ണീര്‍ വാതവും ഉപയോഗിച്ചു.


സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയെന്നും കൂടുതല്‍ സേനയെ സ്ഥലത്ത് എത്തിച്ചതായും മുര്‍ഷിദാബാദ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിഎടുക്കുമെന്നും പൊലീസ് പറഞ്ഞു.സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ബെഹ്‌റാംപൂരിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


റാലിക്ക് നേരെ കല്ലെറിയുകയും കടകള്‍ തകര്‍ക്കുകയും ചെയ്തതായി ബിജെപി ബംഗാള്‍ ഘടകം ആരോപിച്ചു. ‘ഭരണകൂടത്തിന്റെ എല്ലാ അനുമതിയും ലഭിച്ച സമാധാനപരമായ രാമനവമി ഘോഷയാത്രയെ ശക്തിപൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ അക്രമികള്‍ ആക്രമിച്ചു. മമതയുടെ പൊലീസും ആക്രമണത്തില്‍ അക്രമികള്‍ക്കൊപ്പം നിന്നു.

രാമഭക്തരെ പിരിച്ചുവിടാന്‍ പൊലീസ് ഷെല്ലുകള്‍ എറിഞ്ഞു’വെന്നായിരുന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം.ബെര്‍ഹാംപൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി ബുധനാഴ്ച വൈകുന്നേരം പ്രദേശം സന്ദര്‍ശിച്ചു. സംഘര്‍ഷം ബിജെപി നടത്തിയ കലാപ ശ്രമത്തിന്റെ ഭാഗമാണെന്നാണ് രഞ്ജന്‍ ചൗധരിയുടെ ആരോപണം.



Sharing is Caring