മലയാളി ദൃശ്യമാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥനെ 2008 സെപ്റ്റംബർ 30ന് ഡൽഹിയിൽ വെടിവെച്ചു കൊന്ന കേസിൽ അഡീഷനൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. ജോലി കഴിഞ്ഞ് പുലർച്ചെ മൂന്നരയോടെ കാറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്. കവർച്ചാ ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തിയത്.
പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബെൽജിത് മാലിക്, അജയ്കുമാർ, അജയ് സേഥി എന്നിവരെ 2009 മാർച്ചിൽ പൊലീസ് പിടികൂടി. സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കാൻ വൈകിയതും പ്രോസിക്യൂഷൻ സാക്ഷികൾ ഹാജരാകാത്തതും മൂലമാണ് കേസിന്റെ വിചാരണ ഇത്രത്തോളം നീണ്ടുപോയത്.














