എം.ഡി.എം.കെ. നേതാവും ഇറോഡ് എംപിയുമായ എ ഗണേശമൂര്‍ത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഗണേശമൂര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കീടനാശിനി കുടിച്ചുവെന്ന് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞതായാണ് വിവരം. ആരോഗ്യനില ഗുരുതരമായതോടെ ഐസിയുവില്‍ നിന്നും വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്രാവശ്യം ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. പകരം തിരുച്ചിറപ്പള്ളി സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്കു വിട്ടുനൽകി. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർഥി.
ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.എന്നാൽ മുതിർന്ന നേതാവായ ഗണേശമൂർത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതിൽ ഗണേശമൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത് .