താനൂർ ബോട്ട് അപകടത്തിന് പിറകെ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് നാട്ടുകാർ


താനൂർ ബോട്ട് അപകടത്തിന് പിറകെ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് നാട്ടുകാർ. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത് ഇന്നലെ അപകടപ്പെട്ട ബോട്ടിലേക്ക് യാത്രക്കാർ സഞ്ചരിച്ച പാലമാണ് നാട്ടുകാർ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സർവീസിനായി ബോട്ട് പുറപ്പെട്ടത്. ബോട്ട് പുറപ്പെട്ട ഒരു മണിക്കൂറിന് ശേഷം ബോട്ട് അപകടത്തിൽപെടുകയായിരുന്നു. സമയം കഴിഞ്ഞതിന് ശേഷം സർവീസ് നടത്തിരുന്നെന്ന് നാട്ടുകാർ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായി പ്രദേശവാസി പറഞ്ഞു. തുടർന്നാണ്, ഇന്നലെ അപകടത്തിന് ശേഷം നാട്ടുകാർ പാലം കത്തിച്ചത്.


അനധികൃതമായി ബോട്ട് സർവീസ് നടത്തുന്നതിന് പ്രദേശവാസികൾ പൊലീസിൽ കേസ് നൽകിയിരുന്നു.നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു ജനത്തിന്റെ ഒഴുക്കായിരുന്നു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അപകടത്തിൽ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേർ ചികിത്സയിലുണ്ട്.


ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. എന്തെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ സമാന രീതിയുള്ള ലംഘനങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. ഇപ്പോൾ മൃതദേഹങ്ങൾ വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.



Sharing is Caring