ന്യൂഡൽഹി: ഖാലിസ്താൻ തീവ്രവാദികളും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ ശക്തമായ നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50തോളം സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടക്കുന്നത്.
പഞ്ചാബിലെ 30 ഇടത്തും രാജസ്ഥാനിലെ 13 ഇടത്തും ഹരിയാനയിലെ നാലിടത്തും ഉത്തരാഖണ്ഡിലെ രണ്ടിടത്തും ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലുമാണ് റെയ്ഡ് തുടരുന്നത്.ഖാലിസ്താൻ തീവ്രവാദികളും വിദേശ രാജ്യങ്ങൾ ആസ്ഥാനമായ ഗുണ്ടാ സംഘങ്ങളും മയക്കുമരുന്നുകൾക്കും ആയുധങ്ങൾക്കുമായി ഹവാല വഴി ഇന്ത്യയിലെ പ്രവർത്തകർക്ക് ധനസഹായം നൽകുന്നുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.

ഖാലിസ്താനി-ഐ.എസ്.ഐ, ഗുണ്ടാബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.ഖാലിസ്താൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടത്തിന്‍റെ കരങ്ങളുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ ഇന്ത്യയും കാനഡയും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി.













