പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും


പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 20 അംഗ മന്ത്രിസഭ ആയിരിക്കും അധികാരമേല്‍ക്കുക. 13 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സിപിഐഎമ്മില്‍ നിന്ന് ഇപി ജയരാജന്‍, കെകെ ശൈലജ, തോമസ് ഐസക് അടക്കുമള്ളവര്‍ മന്ത്രിമാരായേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എംഎ മണി, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ ജില്ലാ സെക്രട്ടറിമാരായിരുന്ന കെകെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന.


വിഎസ് പക്ഷത്ത് നിന്ന് എസ് ശര്‍മ്മ, മെഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെടി ജലീലിനും വികെസി മമ്മദ് കോയക്കും സാമുദായിക സമവാക്യങ്ങള്‍ ഗുണകരമാകും. ആലപ്പുഴയില്‍ നിന്ന് ജി സുധാകരനേയും കോട്ടയത്ത് നിന്ന് സുരേഷ്‌കുറുപ്പിനേയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. യുവനിരയില്‍ നിന്ന് പി ശ്രീരാമകൃഷ്ണന്‍, എ പ്രദീപ്കുമാര്‍, എം സ്വരാജ് എന്നിവരെയാണ് പരിഗണിക്കുന്നത്. എംഎല്‍എ എന്ന നിലയിലുള്ള പരിചയസമ്പത്ത് രാജു എബ്രഹാമിനും, ഐഷാപോറ്റിക്കും അനുകൂലഘടകമാണ്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മന്ത്രിമാരുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുക. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ കൂടി മന്ത്രിമാരെ പ്രഖ്യാപിച്ച് ബുധനാഴ്ച മന്ത്രിസഭ അധികാരമേല്‍ക്കാനാണ് സാധ്യത.




Sharing is Caring