കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി


കോതമംഗലത്ത് കര്‍ഷകന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്. കര്‍ഷകന് നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്.


ഓണവിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു വാഴകള്‍. ഓഗസ്റ്റ് നാലിനാണ് തോമസിന്റെ വാഴ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. 220 കെ വി വൈദ്യുതി ലൈന്‍ തകരാറിലാകാന്‍ കാരണം വാഴകള്‍ക്ക് തീ പിടിച്ചതാണെന്ന് നിഗമനത്തിലായിരുന്നു കെഎസ്ഇബിയുടെ നടപടി. തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണുണ്ടായത്.


സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിക്കുന്നതാണ് സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടെങ്കിലും വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയത്, കര്‍ഷകനെ അറിയിക്കാന്‍ പറ്റിയില്ല എന്നിവയും കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.



Sharing is Caring