കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിലേക്ക്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തർക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ഹർജിയിൽ ജോളി ചൂണ്ടിക്കാട്ടുന്നു.
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശാസ്ത്രീയമായിട്ടുള്ള തെളിവുകളില്ല. വിചാരണ നിർത്തിവെക്കണം. തന്നെ ഈ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന് ജോളി ഹർജിയിൽ ആവശ്യപ്പെട്ടു.2011ലാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കൊലപാതക വിവരം പുറത്താവുകയായിരുന്നു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.