ഇന്ത്യയടക്കം നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് വേദി. വൈകിട്ട് 4.30ന് ലെബനൻ വനുവാട്ടുവിനെയും രാത്രി 7.30ന് ഇന്ത്യ മംഗോളിയയെയും നേരിടും. കൂടുതല്‍ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകള്‍ 18ന് ഫൈനല്‍ കളിക്കും.
നെഹ്റു കപ്പിന് പകരമായി 2018ല്‍ ആരംഭിച്ച ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ആദ്യ ജേതാക്കള്‍ ഇന്ത്യയാണ്. 2019ല്‍ ഉത്തരകൊറിയ കിരീടം നേടി. ഇത്തവണ മൂന്നാംപതിപ്പാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 101–-ാംസ്ഥാനത്താണ്. സുനില്‍ ഛേത്രി നയിക്കുന്ന 25 അംഗ ടീമില്‍ രണ്ട് മലയാളികളുണ്ട്. ആഷിഖ് കുരുണിയനും സഹല്‍ അബ്ദുല്‍ സമദും. വനുവാട്ടു ഓസ്ട്രേലിയക്കടുത്ത് ദക്ഷിണ പസിഫിക് സമുദ്രത്തിലെ ദ്വീപാണ്. ഫിഫ റാങ്ക് 164. ലെബനൻ റാങ്ക്

99. മംഗോളിയയുടേത് 183. ഇന്ത്യ 12ന് വനുവാട്ടുവിനെയും 15ന് ലെബനനെയും നേരിടും. മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ്, ഡിസ്നി പ്ലസ്, ജിയോ ടിവി എന്നിവയില്‍ തത്സമയം കാണാം. ഈ ടൂര്‍ണമെന്റിനുശേഷം ഇന്ത്യക്ക് എട്ട് ടീമുകള്‍ അണിനിരക്കുന്ന സാഫ് കപ്പുണ്ട്. ബംഗളൂരുവില്‍ ജൂണ്‍ 21 മുതല്‍ ജൂലൈ നാലുവരെയാണ്.













