
ദോഹയില്‍ വ്യാഴാഴ്ച വെടിനിർത്തല്‍ ചർച്ച പുനരാരംഭിക്കാനിരിക്കെ, ഗസ്സയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്രായേല്‍.ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്നലെ മാത്രം 84 പേർ കൊല്ലപ്പെട്ടു.
ഖാൻ യൂനുസിലും മറ്റും കൂടുതല്‍ ഉള്ളോട്ടു കയറിയ ഇസ്രായേല്‍ കവചിത വാഹനങ്ങള്‍ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. ഗസ്സയുടെ എണ്‍പതു ശതമാനം പ്രദേശങ്ങളും ഇസ്രായേല്‍ സേന തടഞ്ഞതായി യു.എൻ വ്യക്തമാക്കി.

പോളിയോ ഉള്‍പ്പെടെ രോഗങ്ങള്‍ പടരുന്നതായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം ഗസ്സ സന്ദർശിക്കും. മലിനജലം കുടിക്കാൻ ജനങ്ങള്‍ നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പകർച്ചവ്യാധികള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
അതിനിടെ, വ്യാഴാഴ്ച ദോഹയില്‍ ആരംഭിക്കുന്ന വെടിനിർത്തല്‍ ചർച്ച വിജയത്തില്‍ എത്തുമെന്നാണ് കരുതുന്നതെന്ന് അമേരിക്ക ആവർത്തിച്ചു. ബന്ദികളുടെ ബന്ധുക്കളുമായി ചർച്ച നടത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തല്‍ കരാർ നടപ്പാകും എന്ന സൂചന നല്‍കി.
എന്നാല്‍, ഏതുവിധത്തിലും വെടിനിർത്തല്‍ അട്ടിമറിക്കാനാണ് നെതന്യാഹുവിന്റെ നീക്കമെന്ന് ഹമാസ് ആരോപിച്ചു.
അമേരിക്കയിലെത്തിയ നെതന്യാഹു പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി ചർച്ച നടത്തും. ബന്ദികളുടെ മോചനത്തിന് കരാർ നടപ്പാക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
അമേരിക്കൻ കോണ്‍ഗ്രസിനു മുമ്ബാകെ ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂതവിഭാഗത്തില്‍ പെട്ടവർ പ്രതിഷേധിച്ചു. ഇസ്രായേലിനുള്ള ആയുധ കയറ്റുമതി അമേരിക്ക നിർത്തണമെന്നും പ്രക്ഷോഭകർ പറഞ്ഞു. സുരക്ഷാ വിഭാഗം ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്താക്കിയത്. യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളെയും നെതന്യാഹു അഭിസംബോധന ചെയ്യാനിരിക്കെയാണ് പ്രതിഷേധം.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ മധ്യസ്ഥതയില്‍ ബീജിങില്‍ മൂന്നുദിവസം നീണ്ട ചർച്ചകളിലൂടെ ഐക്യകരാറില്‍ എത്തിയ ഫലസ്തീൻ കൂട്ടായ്മകള്‍ക്ക് പിന്തുണയുമായി തുർക്കിയും നിരവധി അറബ് മുസ്ലിം രാജ്യങ്ങളും രംഗത്തുവന്നു. ഗസ്സയില്‍ ഐക്യസർക്കാറിന് രൂപം നല്‍കുകയാണ് കരാറിലെ പ്രധാന തീരുമാനം.
കുഞ്ഞുങ്ങളോടുള്ള ഇസ്രായേല്‍ അധിനിവേശ സേനയുടെ ക്രൂരതക്ക് തെളിവുമായി അമേരിക്കൻ വംശജനായ ജൂത ഡോക്ടറുടെ വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിച്ചു.
ഇസ്രായേല്‍ അധിനിവേശ സ്‌നൈപ്പർമാർ ഗസ്സയില്‍ കുട്ടികളെ നെഞ്ചിലും തലയിലും മനഃപൂർവം വെടിയുതിർത്ത് കൊല്ലുന്നതായാണ് സി.ബി.എസ് ന്യൂസ് ബ്രോഡ്‌കാസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടർ മാർക്ക് പേള്‍മുട്ടർ വെളിപ്പെടുത്തിയത്.
