മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു


മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഐആര്‍എസ് അസോസിയേഷന്‍ അറിയിച്ചു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിന്‍താങ് ഹാക്കിപ് ആണ് മരിച്ചത്.സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡ്യൂട്ടിയിലായിരുന്ന പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. ലെറ്റ്മിന്‍താങ് ഹാക്കിപിനെ അദ്ദേഹത്തിന്റെ വസതിയില്‍ കയറി വലിച്ചിഴച്ച് കൊലപ്പെടുത്തിയെന്നാണ് ഐആര്‍എസ് അസോസിയേഷന്റെ പ്രതികരണം.


സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വഷളായതോടെ പൊലീസ് മേധാവിയെ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഡിജിപി പി.ഡോംഗുളിനെയാണ് നീക്കിയത്. എഡിജിപി അശുതോഷ് സിന്‍ഹയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി മണിപ്പൂരില്‍ കലാപകലുഷിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടകം പതിമൂവായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.




Sharing is Caring