മെസിയുടെ കരുത്തില്‍ ഇന്റര്‍ മയാമിക്ക് തുടര്‍ച്ചയായ മൂന്നാം ജയം


മെസിയുടെ കരുത്തില്‍ ഇന്റര്‍ മയാമിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മയാമിയുടെ വിജയം.മത്സരത്തില്‍ മെസി നേടിയ ഇരട്ടഗോളുകളാണ് മയാമിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ ഇന്റര്‍മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മെസിയുടെ ഗോള്‍ നേട്ടം അഞ്ചായി.


കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ ക്ലബിനായി മെസി ഗോള്‍ നേടി.റോബര്‍ട്ട് ട്രെയ്‌ലര്‍ നല്‍കിയ പന്ത് നെഞ്ചിലെടുത്ത് മെസി അതിമനോഹരമായി വലയിലെത്തിച്ചു. ഗോള്‍ ലഭിച്ചതിന് പിന്നാലെ ഉണര്‍ന്നുകളിച്ച ഒര്‍ലാന്‍ഡോ പതിനൊന്ന് മിനിറ്റിന് ശേഷം സമനില പിടിച്ചു.


മാര്‍ട്ടിനെസിന്റെ വകയായിരുന്നു മയാമിയുടെ രണ്ടാമത്തെ ഗോള്‍. 51ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മാര്‍ട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചു. 72ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസി ഒര്‍ലാന്‍ഡോയും മൗറീഷ്യസ് പെരേരയുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റു. മത്സരത്തിനിടെ ഒര്‍ലാന്‍ഡോ താരത്തെ ഫൗള്‍ ചെയ്തതിന് മെസിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ബാഴ്‌സയ്ക്കായി മെസിക്കൊപ്പം കളിച്ചിരുന്ന ജോര്‍ജി ആല്‍ബയും ഇന്റര്‍മയാമിക്കായി അരങ്ങേറ്റം കുറിച്ചു. മഴയെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്.



Sharing is Caring