ഹാങ്ചൗ ചരിത്രംകുറിച്ച് ഇന്ത്യയുടെ ഹര്‍ഡില്‍സ്താരം വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസ് 400 മീറ്ററില്‍ വെങ്കലം നേടിയ ഇരുപത്തിനാലുകാരി 39 വര്‍ഷം പഴക്കമുള്ള പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.4–-400 മിക്സഡ് റിലേയില്‍ വെള്ളി നേടിയ ടീമിലും അംഗമാണ് ഈ മിടുക്കി.
ഹാങ്ചൗവില്‍ 55.68 സെക്കൻഡിലാണ് മൂന്നാമതെത്തിയത്. ഹീറ്റ്സിലായിരുന്നു ഉഷയുടെ റെക്കോഡിന് ഒപ്പമെത്തിയ പ്രകടനം–-55.42 സെക്കൻഡ്. ചണ്ഡീഗഢില്‍ നടന്ന അഞ്ചാമത് ഗ്രാൻപ്രി മീറ്റില്‍ത്തന്നെ വിത്യ സൂചന നല്‍കിയിരുന്നു. അന്ന് നേരിയ വ്യത്യാസത്തിനാണ് റെക്കോഡ് അകന്നത്. 1984 ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സിലാണ് ഉഷ 55.42 സെക്കൻഡ് കുറിച്ചത് അന്ന് സെക്കൻഡിന്റെ നൂറില്‍ ഒരംശത്തിന് ഒളിമ്ബിക്സ് വെങ്കല മെഡല്‍ ഉഷയ്ക്ക് നഷ്ടമായി.

ഹാങ്ചൗവില്‍ ബഹ്റൈനിന്റെ ഒലുവക്കെമി മുജീത് ആദികോയ 54.45 സെക്കൻഡില്‍ ഗെയിംസ് റെക്കോഡോടെ ചാമ്ബ്യനായി. ചൈനയുടെ മോ ജിയാദിയെ 55.01 സെക്കൻഡില്‍ രണ്ടാമതായി. പാരിസ് ഒളിമ്ബിക്സാണ് വിത്യയുടെ അടുത്ത ലക്ഷ്യം.













