ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലൻഡ്സിനെതിരെ ഇറങ്ങും. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമുതലാണു മത്സരം.20,000ത്തിലധികം കാണികള്‍ കളികാണാൻ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.12 മണിയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ഇവിടെ നടന്ന കഴിഞ്ഞ മൂന്നു മത്സരത്തിലും മഴ വില്ലനായിരുന്നു. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹമത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഇന്നലെ ഇരുടീമുകളും കെ.സി.എയുടെ തുമ്ബയിലെ ഗ്രൗണ്ടില്‍ പരിശീലനം നടത്തി. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ പരിശീലനത്തിനെത്തിയിരുന്നില്ല. ഇന്നത്തെ മത്സരങ്ങളോടെ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് അവസാനമാകും. വ്യാഴാഴ്ച ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു തുടക്കമാകും.














