പുരുഷ ക്രിക്കറ്റില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍


ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. 23 റണ്‍സിനാണ് ഇന്ത്യയുടെ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റിന് 202 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നേപ്പാളിന് 20 ഓവറില്‍ 9 വിക്കറ്റിന് 179 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാനും രവി ബിഷ്‌നോയുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.


ടോസ് നേടി ആദ്യം ബാറ്റുചെയ്യാനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. നായകന്‍ റുതുരാജ് ഗെയ്ക് വാദ് നിലയുറപ്പിച്ച്‌ കളിക്കാന്‍ നോക്കിയപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ തല്ലിത്തകര്‍ത്തു. ഓപ്പണിങ് കൂട്ടുകെട്ട് 103 റണ്‍സിലെത്തിയപ്പോള്‍ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെ ഇന്ത്യക്ക് നഷ്ടമായി. 23 പന്ത് നേരിട്ട് 25 റണ്‍സ് നേടിയ റുതുരാജിനെ ദിപേന്ദ്ര സിങ് ഐറേ രോഹിത് പൗഡലിന്റെ കൈയിലെത്തിക്കുകയായിരുന്നു. നാല് ബൗണ്ടറികളാണ് റുതുരാജിന് നേടാനായത്.


എന്നാല്‍ പിന്നാലെയത്തിയവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. വലിയ പ്രതീക്ഷവെക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തിലക് വര്‍മ (2) നിരാശപ്പെടുത്തി. 10 പന്ത് നേരിട്ട താരത്തെ സോംപാല്‍ കാമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ടി20യില്‍ ഇന്ത്യ ഭാവി വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന ജിതേഷ് ശര്‍മയും നിരാശപ്പെടുത്തി. 4 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 5 റണ്‍സാണ് ജിതേഷ് നേടിയത്. സന്ദീപ് ലാമിച്ചാനെ റിട്ടേണ്‍ ക്യാച്ചിലൂടെ ജിതേഷിനെ മടക്കുകയായിരുന്നു.ഇതിനിടെ യശ്വസി ജയ്‌സ്വാള്‍ ചരിത്ര സെഞ്ച്വറി നേടിയെടുത്തു.

48 പന്ത് നേരിട്ട് 8 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാളിന്റെ സെഞ്ച്വറി പ്രകടനം. അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനും ജയ്‌സ്വാളിനായി. 21ാം വയസിലാണ് ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ നേട്ടം. ശുബ്മാന്‍ ഗില്‍ 23 വയസും 146 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ച്വറിയുടെ റെക്കോഡാണ് ജയ്‌സ്വാള്‍ പഴങ്കഥയാക്കിയത്.

എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ ജയ്‌സ്വാളിനെ ഐറേ പുറത്താക്കി. പിന്നീട് റിങ്കു സിങ് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ ടീം സ്‌കോര്‍ 200 കടത്തിയത്. 15 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സുമായി റിങ്കു സിങ് പുറത്താവാതെ നിന്നു. ശിവം ദുബെ 19 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 25* റണ്‍സുമായി റിങ്കുവിന് മികച്ച പിന്തുണ നല്‍കി. ഇതോടെ 20 ഓവറില്‍ നാല് വിക്കറ്റിന് 202 എന്ന മികച്ച സ്‌കോറും ഇന്ത്യ സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ നേപ്പാളിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞുതകര്‍ത്തു. ആസിഫ് ഷെയ്ഖിനെ (10) പുറത്താക്കി ആവേശ് ഖാനാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. കുശാല്‍ ബൂര്‍ട്ടലിനെ (28) സായ് കിഷോര്‍ പുറത്താക്കിയപ്പോള്‍ കുശാല്‍ മല്ലയെ (29) രവി ബിഷ്‌നോയ് റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. നായകന്‍ രോഹിത് പൗഡലിനെ (3) രവി ബിഷ്‌നോയ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ദിപേന്ദ്ര സിങ്ങിനെ (32) ബിഷ്‌നോയ് സായ് കിഷോറിന്റെ കൈയിലെത്തിച്ചു.

സുദീപ് ജോറയെ (29) അര്‍ഷദീപ് സിങ് പുറത്താക്കിയപ്പോള്‍ സോംപാല്‍ കാമിയെ (7) ആവേശ് ഖാന്‍ മടക്കി. ഗുല്‍സന്‍ ജദായെ (6) അര്‍ഷദീപ് സിങ്ങും പുറത്താക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. ആവേശ് ഖാനും രവി ബിഷ്‌നോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അര്‍ഷദീപ് സിങ് രണ്ടും സായ് കിഷോര്‍ ഒരു വിക്കറ്റും നേടി.

പ്ലേയിങ് 11: ഇന്ത്യ-റുതുരാജ് ഗെയ്ക് വാദ് (c) യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിങ്, സായ് കിഷോര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്

നേപ്പാള്‍: കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, സുദീപ് ജോറ, ഗുല്‍സന്‍ ജാ, രോഹിത് പൗഡല്‍ (c), കുശാല്‍ മല്ല, ദിപേന്ദ്ര സിങ് ഐറേ, സോംപാല്‍ കാമി, കരണ്‍ കെസി, അഭിനവ് ബൊഹാറ, സന്ദീപ് ലാമിച്ചാനെ



Sharing is Caring