സോള്‍: ദക്ഷിണ കൊറിയയിലെ യെച്ചിയോണ്‍ വേദിയായ ഏഷ്യൻ അണ്ടര്‍ 20 അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം.ആറു വീതം സ്വര്‍ണവും വെങ്കലവും ഏഴു വെള്ളിയുമടക്കം 19 മെഡലുകളാണ് നേടിയത്. ജപ്പാൻ (14 സ്വര്‍ണം, നാലു വെള്ളി, അഞ്ചു വെങ്കലം) ഒന്നും ചൈന (11 സ്വര്‍ണം, അഞ്ചു വെള്ളി, മൂന്നു വെങ്കലം) രണ്ടും സ്ഥാനത്തെത്തി. സമാപന നാള്‍ ഇന്ത്യക്ക് രണ്ടു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.
വനിത 4×400 മീ. റിലേ ടീമും 1500 മീറ്റര്‍ ഓട്ടത്തില്‍ ലക്ഷിത വിനോദ് സാൻഡിലയുമാണ് സ്വര്‍ണനേട്ടക്കാര്‍. പുരുഷന്മാരുടെ 4×400 മീ. റിലേ ടീമിനും 5000 മീറ്റര്‍ ഓട്ടത്തില്‍ ശിവാജി പരശു മാഡപ്പഗൗദ്രക്കും വെള്ളിയും 1500 മീറ്ററില്‍ മെഹ്ദി ഹസന് വെങ്കലവും കിട്ടി. 3:40.49 മിനിറ്റിലാണ് ഇന്ത്യയുടെ വനിത 4×400 മീ. റിലേ ടീം ഒന്നാമതെത്തിയത്.

പുരുഷ ടീം 3:08.78 മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തെത്തി. വനിതകളുടെ 1500 മീറ്ററില്‍ 4:24.23 മിനിറ്റില്‍ ഫിനിഷ് ചെയ്തായിരുന്നു ലക്ഷിതയുടെ സ്വര്‍ണം. പുരുഷന്മാരുടെ 5000 മീറ്ററില്‍ രണ്ടാമതെത്താൻ 14:49.05 മിനിറ്റെടുത്തു ശിവാജി പരശു.













