ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് എതിരെ വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവിനെ പുറത്താക്കി ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്‍റ് രാം സിങ്ങിനെയാണ് ബിജെപി പുറത്താക്കിയത്. രാം സിംങ് അടക്കം ഒരാഴ്ചയ്ക്കിടെ ബിജെപിയില്‍ നിന്ന് ആറ് പേരാണ് വിമത ശബ്ദമുയര്‍ത്തയിതിനെ തടര്‍ന്ന് പുറത്തായത്. നാല് മുന്‍ എംഎല്‍എമാരും ഒരു എംപിയുമടക്കം അഞ്ച് വിമതരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംങ് കുളു മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കുളുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയാണ് രാം സിങ് പത്രിക സമര്‍പ്പിച്ചത്.
ആറ് വർഷത്തേക്കാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തും. ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലില്‍ ബിജെപി സംസ്ഥാനത്ത് നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു.