സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം :പി കെ ശശിക്കെതിരെ വീണ്ടും പരാതി


pksasi

പാലക്കാട്: സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം നടത്തിയെന്നാരോപിച്ച്‌ സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പരാതി.


മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ മന്‍സൂര്‍ ആണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം നടത്തി പി കെ ശശി ലക്ഷകണക്കിന് രൂപ സമ്ബാദിക്കുന്നതായാണ് പരാതി.


അഴിമതി ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന സമീപനമാണ് പികെ ശശിയുടേതെന്നും സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസമായിട്ടും നടപടിയുണ്ടാകാത്തതിലാണ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

മണ്ണാര്‍ക്കാട്ടെ റൂറല്‍ ബാങ്ക്, കുമരംപുത്തൂര്‍ ബാങ്ക്, ഹൗസിംഗ് സൊസൈറ്റി ഉള്‍പ്പടെ സിപിഎം നിയന്ത്രണത്തിലുളള ബാങ്കുകളില്‍ നിന്ന് ലക്ഷകണക്കിന് രൂപ കൈപറ്റിയാണ് പി കെ ശശി നിയമനം നടത്തുന്നത്. പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാതെയാണ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ ബാങ്കിലും പി കെ ശശി ബന്ധുക്കളെ നിയമിച്ചത്. പി കെ ശശി അധ്യക്ഷനായ മണ്ണാര്‍ക്കാട്ടെ സ്വാശ്രയ കോളേജിന് വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് കോടി കണക്കിന് രൂപ ഓഹരിയായി പിരിച്ചെടുത്തു എന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പി കെ ശശി നിഷേധിച്ചു.



Sharing is Caring