ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും;ജിസ്‌മോളും പെണ്‍ കുഞ്ഞുങ്ങളും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


ഹൈക്കോടതി അഭിഭാഷകയും മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ജിസ്‌മോളും പെണ്‍ കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗാര്‍ഹിക പീഡനത്തിന് പുറമെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജിമ്മി ജിസ്‌മോളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ ജിസ്‌മോളുടെ പിതാവും സഹോദരനും ഇന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കും.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് തോമസ് ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ് ആരോപിച്ചു.


ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അതീവ ഗൗരവതരമായ എന്തോ സംഭവം വീട്ടില്‍ നടന്നിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. ജിമ്മിയുടെ അമ്മയും മൂത്ത സഹോദരിയും നിരന്തരം ജിസ്‌മോളെ മാനസികമായി ഉപദ്രവിക്കുമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വിദേശത്തായിരുന്ന അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളും മരണ വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.ജിസ്‌മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കഴിഞ്ഞ ദിവസം അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ പാലായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


നാളെ ഉച്ചയ്ക്ക് ശേഷം മൂവരുടെയും സംസ്‌കാര ചടങ്ങുകള്‍ നടത്തും.അഭിഭാഷകയായി ഹൈക്കോടതിയില്‍ സജീവായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ജിസ്‌മോള്‍ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി 2019ല്‍ തിരഞ്ഞടുക്കപ്പെട്ടത്. അതോടെ അഭിഭാഷക ജോലിയുടെ തിരക്കുകളില്‍ നിന്ന് മാറി. അഭിഭാഷകയായും പഞ്ചായത്ത് വൈസ് പ്രസിഡന്റായുമുള്ള ജിസ്‌മോളുടെ പ്രവര്‍ത്തനങ്ങള്‍ സഹ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുന്ന തരത്തിലായിരുന്നു. ഇപ്പോഴും മരണം അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകര്‍.മീനച്ചിലാറ്റില്‍ ചാടിയാണ് ജിസ്‌മോളും പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോള്‍ നടത്തിയിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു.

വൈകിട്ട് 3:00 മണിയോടെ മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്‌മോളുടെ മൃതദേഹം കാണുന്നത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ജിസ്മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്. ഉടന്‍തന്നെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കുടുംബ പ്രശ്‌നങ്ങള്‍ ജിസ്മോളെ അലട്ടിയിരുന്നതായാണ് പൊലീസ് പറയുന്നത്. ആത്മഹത്യയുടെ കാരണം വിശദമായി അന്വേഷിക്കുമെന്ന് അയര്‍ക്കുന്നം പൊലീസ് അറിയിച്ചിട്ടുണ്ട്.



Sharing is Caring