പി.വി.ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസില്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി


കുന്നത്തുനാട് എംഎല്‍എയെ അധിക്ഷേപിച്ച കേസില്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് വിലക്കി ഹൈക്കോടതി. മറ്റ് പ്രതികളുടെയും അറസ്റ്റ് വിലക്കിയിട്ടുണ്ട്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കും. എംഎല്‍എ പി.വി.ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിലാണ് നടപടി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീന്‍ നേരത്തേ പിന്‍മാറിയിരുന്നു.


എംഎല്‍എയുടെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ,പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവന്‍ നടത്തിയ കര്‍ഷക ദിനത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എ യെ ജാതിയമായി അപമാനിച്ചു എന്നായിരുന്നു പരാതി. കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു. എം. ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും, സംഭവദിവസം സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നുമാണ് സാബു.എം.ജേക്കബിന്റെ വാദം.


പി.വി.ശ്രീനിജിന്‍ എംഎല്‍എയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എംഎല്‍എയുടെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കാര്‍ഷിക ദിനാചരണത്തില്‍ ഉദ്ഘാടകനായി എത്തിയ എംഎല്‍എയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ കേസില്‍ ആകെ ആറ് പ്രതികള്‍ ആണ് ഉള്ളത്.



Sharing is Caring