പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്‌ടറിനും വിമാനത്തിനും വിലക്ക്


തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ‘നോ ഫ്ളൈയിംഗ് സോണ്‍’ പ്രഖ്യാപിക്കണമെന്ന് ഡി ജി പിയ്ക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ.


ഹെലികോപ്‌ടര്‍, വിമാനം എന്നിവ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. നിലവില്‍ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉള്ളത്.കഴിഞ്ഞ 28ാം തീയതി ഒരു സ്വകാര്യ കമ്ബനിയുടെ ഹെലികോപ്‌ടര്‍ ക്ഷേത്രപരിസരത്തായി നിരവധി തവണ താഴ്‌ന്ന് പറന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.


ക്ഷേത്രത്തിന് മുകളിലൂടെ സംശയാസ്പാദമായി ഹെലികോപ്ടര്‍ വട്ടമിട്ട് പറന്ന സംഭവത്തില്‍ ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കുമ്മനം രാജശേഖരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയും ചെയ്തു.

തുടര്‍ന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ഡി സി പി ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കി. ഇതിന് പിന്നാലെയാണ് ‘നോ ഫ്ളൈയിംഗ് സോണ്‍’ പ്രഖ്യാപിക്കണമെന്ന ശുപാ‌ര്‍ശ നല്‍കിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമായിരിക്കും ഇതില്‍ തുടര്‍നടപടിയുണ്ടാവുക.അനധികൃതമായി ഒരു ഹെലികോപ്ടര്‍ അഞ്ച് പ്രാവശ്യം ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നെന്നും ഇത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നുമാണ് കുമ്മനം രാജശേഖരൻ ഫേസ്‌ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടത്.

ഹെലികോപ്ടറിനെ അവിടെ എത്തിച്ചതാരാണ്?, അവരുടെ ഉദ്ദേശ ലക്ഷ്യമെന്താണ്?, ഇതെങ്ങനെ സംഭവിച്ചു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.



Sharing is Caring