ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് മികച്ച സ്‌കോര്‍


കറാച്ചി: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ മികച്ച സ്‌കോര്‍. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ്് തിരഞ്ഞെടുത്ത ആതിഥേയര്‍ 438 റണ്‍സ് നേടി.


ബാബര്‍ അസമിന് (161) പുറമെ അഗ സല്‍മാനും (103) സെഞ്ചുറി നേടി. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് (86) മികച്ച പ്രകടനം പുറത്തെടുത്തു. ടിം സൗത്തി ന്യൂസിലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. ടോം ലാഥം (5), ഡെവോണ്‍ കോണ്‍വെ (8) എന്നിവരാണ് ക്രീസില്‍.


മൂന്നിന് 317 എന്ന നിലയിലാണ് പാകിസ്ഥാന്‍ രണ്ടാംദിനം ആരംഭിച്ചത്. അസമും സല്‍മാനുമായിരുന്നു ക്രീസില്‍. എന്നാല്‍ തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ അസം ആദ്യം മടങ്ങി. 280 പന്തുകള്‍ നേരിട്ട അസം ഒരു സിക്‌സും 15 ഫോറും നേടിയിരുന്നുന്നു.

ഇതോടെ ആറിന് 318 എന്ന നിലയിലായി പാകിസ്ഥാന്‍. പിന്നീടെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. എന്നാല്‍ 75 പന്തുകള്‍ നേരിട്ട നൂമാന്‍ അലി (7) സല്‍മാന് പിന്തുണ നല്‍കി. നൂമാന്‍ വിക്കറ്റ് പോവാതെ കാത്തു. സല്‍മാന്‍ അനായാസം റണ്‍സ് കണ്ടെത്തുകയും ചെയ്തു.

നൂമാനെ പുറത്താക്കി നീല്‍ വാഗ്നര്‍ ന്യൂസിലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ മുഹമ്മദ് വസീം (2), മിര്‍ ഹംസ (1) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ സല്‍മാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 155 പന്തുകള്‍ നേരിട്ട താരം 17 ഫോറുകള്‍ നേടി. സല്‍മാന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. സൗത്തിയുടെ പന്തില്‍ സല്‍മാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ പാകിസ്ഥാന്‍ ഇന്നിംഗ്‌സ്് അവസാനിച്ചു. സൗത്തിക്ക് പുറമെ അജാസ് പട്ടേല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഗ്നര്‍ക്ക് ഒരു വിക്കറ്റുണ്ട്.

കെയ്ന്‍ വില്യംസണ്‍ നായകസ്ഥാനം ഒഴിഞ്ഞ ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്ബരയാണിത്. ജൂണിന് ശേഷം ന്യൂസിലന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്. സോധി, അജാസ്, ബ്രേസ്വെല്‍ എന്നിവരാണ് ന്യൂസിലന്‍ഡ് ടീമിലെ സ്പിന്നര്‍മാര്‍.



Sharing is Caring