ബാര്‍, കള്ളുഷാപ്പ് എന്നിവയുടെ ലൈസന്‍സ് ഫീസ് 15 ശതമാനം വരെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം


ബാര്‍, കള്ളുഷാപ്പ് എന്നിവയുടെ ലൈസന്‍സ് ഫീസ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചേക്കും. നിലവിലുള്ള ലൈസന്‍സ് ഫീസായ 30 ലക്ഷത്തില്‍ നിന്ന് 33 മുതല്‍ 35 ലക്ഷം വരെ ആക്കുന്നതിനാണ് ആലോചന. നിലവിലുള്ള ലൈസന്‍സ് കാലാവധി ഒരുവര്‍ഷം കൂട്ടാനും സാധ്യതയുണ്ട്.മന്ത്രിസഭ പാസാക്കിയ പുതിയ മദ്യനയത്തിലാണ് പുതിയ തീരുമാനം. ഈ വിഷയത്തില്‍ ബാറുടമകളുമായി ചര്‍ച്ച നടത്താനാണ് നീക്കം .


ഏപ്രില്‍ ഒന്നു മുതലാണ് നയം നിലവില്‍ വരുന്നത്. ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നതിനെതിരെ ബാറുടമകളുടെ അസോസിയേഷന്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ വര്‍ഷം മദ്യക്കമ്പനികളുമായുള്ള ബേവ്‌കോയുടെ തര്‍ക്കം കാരണം ആവശ്യത്തിന് മദ്യം ലഭിച്ചിരുന്നില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് ഫീസില്‍ നിന്നുള്ള വിഹിതം നഷ്ടപരിഹാരമായി നല്‍കണമെന്നും ലൈസന്‍ ഫീസ് കൂട്ടിയാല്‍ ഈ മേഖല നഷ്ടത്തിലാകുമെന്നുമാണ് ബാറുടമകളുടെ വാദം.കൂടാതെ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഐടി പാര്‍ക്കുകളിലെ ബാറിന്റെ കാര്യത്തിലും വ്യക്തതയുണ്ടായേക്കും. ബാറിന്റെ ലൈസന്‍സ് ഫീസിലൂടെ വലിയ തുകയാണ് സര്‍ക്കാരിലേക്കെത്തുന്നത്.




Sharing is Caring