ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അക്രമികൾ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പതിനഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹിയില്‍ നിന്നും ഷഹജാന്‍പൂരിലേക്ക് പോവുന്നതിനിടെയാണ് സംഭവം.റോഡരുകിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറിനു നേര്‍ക്കെറിഞ്ഞു. ഇതോടെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയും പുറത്തിറങ്ങി പരിശോധിക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ കാറിനടുത്തേക്ക് പാഞ്ഞ് വരികയും ഇവരെ ആക്രമിക്കുകയായിരുന്നു. ഡ്രൈവറടക്കമുള്ളവരെ മർദ്ദിച്ചവശരാക്കിയ ശേഷം അമ്മയേയും മകളെയും കാറിൽ ബലമായി പിടിച്ചിരുത്തി വിജനമായ സ്ഥലത്ത് കൊണ്ട് പോകുകയായിരുന്നു.ഇവരുടെ പക്കലുണ്ടായിരുന്ന 11,000 രൂപയും സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചെടുത്തതിനു ശേഷം അക്രമികൾ ഇവരെ ക്രൂരമായി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു.
.