കണ്ണൂർ: തലമുതിര്‍ന്ന ബിജെപി മുൻനേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു.
1980, 1990 കാലത്ത് സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ വിവിധ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ മണത്തണയിലാണ് പിപി മുകുന്ദന്റെ ജനനം.അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

2006 മുതല്‍ പത്തുവര്‍ഷക്കാലം ബിജെപിയോട് അകന്നു നില്‍ക്കുകയായിരുന്നു. പിന്നീട് 2016 ലാണ് മുകുന്ദന്‍ ബിജെപിയേട് വീണ്ടും അടുത്തത്.ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.













