കേരളത്തില്‍ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധര്‍


തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം ശമിച്ചെന്ന ആശ്വാസത്തിലിരിക്കെ, സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ 12.38 % രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായി. 1,03,543സാമ്ബിളുകളാണ് പരിശോധിച്ചത്.


7ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് ടി.പി.ആര്‍ 12 കടക്കുന്നത്. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നത്. ഇത് മൂന്നാം തരംഗമല്ലെന്നും ,രണ്ടാം തരംഗം ശമിച്ചെന്ന തെറ്റിധാരണയില്‍ ആള്‍ക്കൂട്ടങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ആലസ്യവുമാണ് പ്രശ്നമെന്നും വിലയിരുത്തപ്പെടുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കൂട്ടപ്പരിശോധന ഉള്‍പ്പെടെ നടത്താനിരിക്കെ ,കൂടുതല്‍ കേസുകള്‍ വരും ദിവസങ്ങളിലും ഉണ്ടാകും. രോഗവ്യാപനം കുറഞ്ഞിരുന്ന ജില്ലകളിലെല്ലാം കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. വടക്കന്‍ ജില്ലകളില്‍ രോഗികള്‍ കുറഞ്ഞതോടെ പൂട്ടിയ വാര്‍ഡുകള്‍ വീണ്ടും തുറന്നു. തൃശൂര്‍,കോഴിക്കോട്,എറണാകുളം,മലപ്പുറം,പാലക്കാട് ജില്ലകളില്‍ രോഗികള്‍ ആയിരത്തിന് മുകളിലാണ്.


നിലവില്‍ 1,28,881 പേരാണ് ചികിത്സയിലും, 4,09,323പേര്‍ നിരീക്ഷണത്തിലുമാണ്. വരും രോഗികളുടെ സമ്ബര്‍ക്കപ്പട്ടികയനുസരിച്ച്‌ പരിശോധന ക്രമീകരിച്ചാലോ വ്യാപനം തടയാനാകൂവെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഏപ്രില്‍ 5ന് ശേഷമാണ് സംസ്ഥാനത്ത് രണ്ടാം തരംഗം തുടങ്ങിയത്.

ഇളവുകള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണം. സമ്ബര്‍ക്കപ്പട്ടിക അടിസ്ഥാനമാക്കി പരിശോധന വ്യാപിപ്പിക്കണം. പരമാവധി പേരിലേയ്ക്ക് വാക്‌സിനെത്തിക്കാന്‍ വൈകുന്നത് അപകടമാണ്.’

ഡോ.ഗോപികുമാര്‍

സെക്രട്ടറി, ഐ.എം.എ