കാസര്‍ഗോഡ് ഒരുമണിക്കൂര്‍ മുന്‍പെത്തിയിട്ടും തനിക്ക് ടോക്കണില്ല; കുത്തിയിരിപ്പ് പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍


കാസര്‍ഗോഡ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണ് വേണ്ടി തര്‍ക്കം. ഒമ്പത് മണിമുതല്‍ ഭക്ഷണം കഴിക്കാതെ ക്യൂ നില്‍ക്കുകയാണ് താനെന്നും എന്നാല്‍ അത് അവഗണിച്ചാണ് എല്‍ഡിഎഫ് പ്രതിനിധിക്ക് ടോക്കണ്‍ കൊടുത്തതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കളക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.


കളക്ടര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ക്യൂ നിന്നത്. എന്നാല്‍ നേരത്തെ എത്തിയിട്ടും പത്രിക നല്‍കാന്‍ കഴിയുന്നില്ല. രഹസ്യമായാണ് ആദ്യമെത്തിയ ആള്‍ക്ക് ടോക്കണ്‍ കൊടുത്തത്. രണ്ടാമത്തെത് വേണമെങ്കില്‍ തരാമെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. ആര്‍ക്ക് വേണം ഈ ഔദാര്യമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. അതേസമയം തങ്ങള്‍ ഏഴ് മണിക്ക് എത്തിയെന്നാണ് എല്‍ ഡി എഫ് പ്രതിനിധികളുടെ വാദം.


കളക്ടര്‍ ചട്ടം ലംഘിച്ചെന്നും പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ക്കേ താന്‍ ഇനി നാമനിര്‍ദേശ പത്രിക നല്‍കൂ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്‍ ഇവിടെ പത്രിക നല്‍കിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring