തെരഞ്ഞെടുപ്പ്: സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സേനയെത്തി

തിരുവനന്തപുരം:ലോക്‌സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കാലയളവിലെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് ശക്തിപകരാന്‍ കേന്ദ്ര സേന സംസ്ഥാനത്ത് എത്തിത്തുടങ്ങി.


സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക ശ്രദ്ധ വേണ്ട ബൂത്തുകളില്‍ സി സി ടി വി വഴി മുഴുവന്‍ സമയ നിരീക്ഷണമുണ്ടാകും. സിറ്റി, റൂറല്‍ മേഖലയിലെ സുരക്ഷയ്ക്ക് സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയും സജ്ജരായിട്ടുണ്ട്. ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സി ആര്‍ പി എഫ് തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്.


ഇവര്‍ പ്രശ്‌ന സാധ്യതാ മേഖലകളില്‍ റൂട്ട് മാര്‍ച്ച് നടത്തും. ഇവിടങ്ങളില്‍ ആവശ്യാനുസരണമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ടാവും.
പത്ത് ബൂത്തുകള്‍ക്ക് ഒന്നു വീതം എന്ന ക്രമത്തില്‍ സായുധ പോലീസുകാരടങ്ങിയ വാഹനവും പട്രോളിംഗ് നടത്തും.

വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ-ഏറ്റുവാങ്ങല്‍ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയുണ്ടാകും. ലൈസന്‍സുള്ള തോക്കുകള്‍ തിരഞ്ഞെടുപ്പ് കഴിയും വരെ പോലീസ് കസ്റ്റഡിയില്‍ നല്‍കണമെന്ന നിബന്ധനയും പാലിച്ചിട്ടുണ്ട്. ബാങ്കുകളുടെ സുരക്ഷയ്ക്കു വേണ്ട തോക്കുകള്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പു കാലയളവില്‍ മദ്യത്തിന്റെ ഉല്‍പ്പാദനവും ഉപഭോഗവും നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.