കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ


കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാനഡ-യുഎസ് അതിർത്തിക്ക് സമീപമുള്ള ചതുപ്പിൽ മറിഞ്ഞ നിലയില്‍ കാണെപ്പട്ട ബോട്ടിന് സമീപമാണ് റൊമാനിയൻ, ഇന്ത്യൻ കുടുംബങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.


ബോട്ടില്‍ നിന്നും റൊമാനിയൻ കുടുംബത്തിലെ കുഞ്ഞിന്റെ പാസ്പോ‍ർട്ട് കിട്ടിയെന്നും കുഞ്ഞിനായി തെരച്ചിൽ നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയത്. മരണപ്പെട്ടവരില്‍ ആറ് പേര്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി ലീ-ആൻ ഒബ്രിയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


മരണപ്പെട്ടവരില്‍ ഒരാള്‍ റൊമാനിയന്‍ വംശജരും മറ്റൊരാൾ ഇന്ത്യൻ പൗരനുമാണെന്നാണ് പ്രാഥമിക വിവരം. എല്ലാവരും കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണെന്ന് പൊലീസ് വ്യക്തിമാക്കി.



Sharing is Caring