
സമീപകാലത്ത് മലയാള സിനിമാ മേഖലയില്‍ ഉയര്‍ന്നുവരുന്ന മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.മുൻപും ഇതോകുറിച്ചുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് വീണ്ടും ഇത് സജീവമായത്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തെ കുറിച്ച് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
“ഈ ഡ്രഡ്സൊക്കെ കണ്ടുപിടിച്ചിട്ട് എത്രകാലമായി. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ. ആണോ? ആണോടാ..ഇതൊക്കെ കൊണ്ടുവന്നത് സിനിമാക്കാര്‍ ആണോ. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ അല്ല കൊണ്ടുവന്നത്. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ അന്വേഷിക്കണം “, എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.

ലൈവ് എന്ന സിനിമയുടെ പ്രിമിയര്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം.എസ്. സുരേഷ്ബാബുവിന്റെ രചനയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിര്‍, ഷൈൻ ടോം ചാക്കോ, കൃഷ്ണ പ്രഭ, പ്രിയ വാര്യര്‍, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്. ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിൻ കുമാര്‍ എന്നിരാണ് ചിത്രം നിര്‍മിക്കുന്നത്
