ഡോ. വന്ദന ദാസ് കൊലക്കേസ്;സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്ദീപ് മാനസിക പ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലില്‍ എത്തി സന്ദീപിനെ പരിശോധിച്ചു.

സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ കൊട്ടാരക്കര കോടതിയില്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയതെന്നാണ് സന്ദീപ് പറയുന്നത്. താന്‍ ലഹരിക്ക് അടിമയല്ലെന്നും ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. ആശുപത്രിയില്‍ പരിശോധനയ്ക്കിടെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചു. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് കരുതിയിരുന്നത്. ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കാനാണ് കത്രികയെടുത്ത് കൈയില്‍പ്പിടിച്ചത്.

ഡോ. വന്ദനാദാസിനെ കുത്തിയത് ഓര്‍മയുണ്ടെന്നും മരിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു. താന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണെന്നാണ് സന്ദീപ് ജയില്‍ അധികൃതരോട് പറഞ്ഞത്.ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അക്രമിച്ചതെന്ന് സന്ദീപ് പറയുന്നത് അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *