ഇന്ത്യൻ ടെക്‌നിക്കൽ ആന്റ് എക്കോണമിക്ക് കോപറേഷൻ വിവിധ രാജ്യങ്ങളിലുള്ളവർക്കായി നടത്തുന്ന പരിപാടിയിൽ താലിബാൻ പങ്കെടുക്കുന്നത് വിവാദമായിരുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച വാർത്ത് പുറത്ത് വരുന്നത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി അധികൃതർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
‘കോഴ്‌സ് ഓൺലൈനായാണ് നടത്തുന്നത്. താലിബാൻ ഇന്ത്യയിലേക്ക് വരുന്നില്ല. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പരിപാടിയാണ് ഇത്. അഫ്ഗാനിലുള്ളവർക്ക് മാത്രമല്ല എല്ലാ രാജ്യക്കാരും പരിപാടിയിൽ ഭാഗമാകുന്നുണ്ട്. ഐടിഇസി പരിപാടിയിൽ താലിബാൻ പങ്കെടുക്കുന്നത് രാജ്യത്തിന്റെ അഫ്ഗാനോടുള്ള സമീപനത്തിൽ മാറ്റം വരുത്തുന്നില്ല’- അടുത്ത വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞതിങ്ങനെ.ഇന്ത്യൻ ചിന്തകളിൽ അവഗാഹം തേടുന്നതിനായി കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ കോഴ്സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരുണ്ട്.

ഇന്ത്യൻ വിദേശ കാര്യമന്ത്രാലയത്തിൻറെ ക്ഷണമനുസരിച്ചാണ് താലിബാൻ പ്രതിനിധികൾ കോഴ്‌സിൻറെ ഭാഗമായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയിതിരുന്നു.ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ പ്രോഗ്രാമിന്റെ ഭാഗമായ എല്ലാ രാജ്യങ്ങളെയും വിദേശകാര്യ മന്ത്രാലയം കോഴ്സിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 16 മുതൽ അടുത്ത 19 -ാം തിയതിവരെയാണ് ക്ലാസുകൾ നടക്കുക. കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്‌കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും അനുഭവിക്കാനും പഠിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.
ഓൺലൈൻ കോഴ്സിൽ മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൻറെ സഹകരണത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ ഹ്രസ്വകാല കോഴ്സ് നടത്തുന്നത്. ജനുവരിയിലായിരുന്നു കോഴ്‌സ് തീരുമാനിച്ചിരുന്നത്.അഫ്ഗാനിലെ താലിബൻ സർക്കാരിനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഇന്ത്യ അഫഅഗാനിസ്ഥാനിൽ എംബസി വീണ്ടും തുറന്നത്.













