നഷ്ടപരിഹാര നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ


എയര്‍ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). നഷ്ടപരിഹാര നിയമങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് രണ്ടാം തവണയാണ് ഡിജിസിഎ എയര്‍ ഇന്ത്യക്ക് പിഴ ചുമത്തുന്നത്. റെഗുലേറ്റര്‍ നടത്തിയ പരിശോധനയില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ (സിഎആര്‍) വ്യവസ്ഥകള്‍ എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.ഡല്‍ഹി, കൊച്ചി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിലാണ് പരിശോധന നടത്തിയത്.


വിമാനങ്ങള്‍ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസസൗകര്യം നല്‍കാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിബന്ധനകള്‍ അനുസരിച്ച് പരിശീലനം നല്‍കാതിരിക്കുക, മോശം സീറ്റുകളില്‍ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്.


10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നവംബര്‍ 3ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിലെ എയര്‍ ഇന്ത്യയുടെ മറുപടി തൃപ്തികരമല്ലെന്നും സിഎആര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് പിഴ ചുമത്തിയതായും ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.



Sharing is Caring