ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മര്‍ദിച്ചുകൊന്ന് കനാലില്‍ തള്ളി സുഹൃത്തുക്കള്‍


ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മര്‍ദിച്ചുകൊന്ന് കനാലില്‍ തള്ളി സുഹൃത്തുക്കള്‍. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. അഭിഭാഷകന്‍ കൂടിയായ ലക്ഷ്യ ചൗഹാനെ സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍. ലക്ഷ്യയുടെ പിതാവ് യഷ്പാല്‍ ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്.


26-കാരനായ ലക്ഷ്യ, ഡല്‍ഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ്. അവിടത്തെ ക്ലാര്‍ക്കായിരുന്ന വികാസ് ഭരദ്വാജില്‍നിന്ന് ലക്ഷ്യ പണം കടം വാങ്ങിയിരുന്നു. ഇത് നിരവധി തവണ തിരിച്ചുചോദിച്ചിട്ടും ലക്ഷ്യ നല്‍കാന്‍ തയ്യാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജനുവരി 22-ന് ബന്ധുവി​െൻറ വിവാഹത്തില്‍ പങ്കെടുക്കാനായി ലക്ഷ്യക്ക് ഹരിയാനയിലേക്ക് പോ​കേണ്ടതുണ്ടായി. ​തന്നോടൊപ്പം വരാൻ സുഹൃത്തുക്കളായ വികാസി​നോടും അഭിഷേകിനോടും ആവശ്യപ്പെട്ടു. ഒപ്പം കൂടിയ അവരുടെ ഉള്ളിൽ പണം തിരികെ നൽക്കാത്ത ലക്ഷ്യയോടുള്ള വെറുപ്പായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അര്‍ധരാത്രിയിലായിരുന്നു മടക്കം.


വിവാഹം പ​ങ്കെടുത്ത് മടങ്ങുന്നതിനിടെ ശുചിമുറി ആവശ്യത്തിനായി സുഹൃത്തുക്കള്‍ കാര്‍ പാനിപ്പത്ത് മുനക് കനാലിനു സമീപത്തായി കാര്‍ നിര്‍ത്തി. കാറില്‍നിന്ന് ഇറങ്ങിയ ഉടനെ ലക്ഷ്യയെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മരണപ്പെട്ടുവെന്ന് മനസിലാക്കിയതോടെ തൊട്ടടുത്ത് കനാലില്‍ തള്ളുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.നിലവിൽ മൃതദേഹം കണ്ടെത്തുന്നതിനായി പരിശോധന നടത്തുകയാണ് പൊലീസ്. സംഭവത്തില്‍ അഭിഷേകിനെയാണ് ​പൊലീസ് അറസ്റ്റുചെയ്തത്. വികാസിനായി തിരച്ചില്‍ തുടരുന്നു. മകനെ കാണാനില്ലെന്ന് അറിയിച്ച് എ.സി.പി. നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.



Sharing is Caring