കശ്മീരി മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യാന മിറിനെതിരെ ഡല്‍ഹി കസ്റ്റംസ്


കശ്മീരി മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യാന മിറിനെതിരെ ഡല്‍ഹി കസ്റ്റംസ്. ബാഗേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിന് അനാവശ്യമായി വിവാദം ഉണ്ടാക്കുകയായിരുന്നു യാന മിര്‍ എന്നാണ് കസ്റ്റംസ് പറയുന്നത്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.വിമാനത്താവളത്തിലെത്തിയ തന്നോട് ഡല്‍ഹി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യാന മിര്‍ എക്‌സില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായാണ് കസ്റ്റംസ് രംഗത്തെത്തിയത്. നിയമത്തിന് മുകളില്‍ ആര്‍ക്കും സവിശേഷ അധികാരമില്ലെന്നാണ് കസ്റ്റംസ് കുറിച്ചത്.


‘അന്താരാഷ്ട്ര യാത്രക്കാരുടെ ബാഗേജുകള്‍ സ്‌കാന്‍ ചെയ്യുക എന്നത് ദിവസേന നടക്കുന്ന കാര്യമാണ്. മറ്റുള്ള യാത്രക്കാര്‍ അവരുടെ ലഗേജുകള്‍ യാതൊരു മടിയുമില്ലാതെ സ്‌കാനറില്‍ നിക്ഷേപിച്ചു. എന്നാല്‍ ഒരു ആവശ്യവുമില്ലാതെ യാന മിര്‍ അത് നിരസിച്ചു. കസ്റ്റംസ് സ്റ്റാഫ് സംയമനത്തോടെയാണ് പെരുമാറിയത്. നിയമത്തിന് മേല്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല. എന്താണ് സംഭവിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്’. വീഡിയോ പങ്കുവച്ച് കസ്റ്റംസ് എക്‌സില്‍ കുറിച്ചത് ഇങ്ങനെ.


ഡല്‍ഹി കസ്റ്റംസിന്റെ പോസ്റ്റിന് മറുപടിയുമായി യാന മിറും എത്തി. ‘എന്നോട് ലഗേജ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് ചെയ്തു. അത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ എന്റെ ഭാരമുള്ള സ്യൂട്ട് കേസുകളും ലഗേജുകളും ട്രോളിയിലേക്ക് മാറ്റാന്‍ അഹങ്കാരികളായ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറായില്ല’. യാന മിറിന്റെ മറുപടി ഇങ്ങനെ.



Sharing is Caring