രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മ അന്തരിച്ചു


അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കില്‍ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ(101) അന്തരിച്ചു. ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു.രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാര്‍ത്ത്യായനിയമ്മ അമ്മ.


നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്.2017ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍.പി.സ്‌കൂളിലാണ് എഴുതിയത്. ഇതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഈ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ വിവരം പ്രഖ്യാപിക്കുന്നത്.


2018ലെ നാരീശക്തി പുരസ്‌കാരജേതാവാണ്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു.



Sharing is Caring