മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു


മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎയ്‌ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ചണ്ഡീഗഡിലെ ബംഗ്ലാവിൽ റെയ്ഡ് നടന്നിരുന്നു.ഇന്ന് രാവിലെയാണ് ഖൈറയുടെ വസതിയിൽ ജലാലാബാദ് പൊലീസ് പരിശോധന നടത്തിയത്.


പരിശോധനയുടെ ദൃശ്യങ്ങൾ ഖൈറ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു. പൊലീസുമായി തർക്കിക്കുന്നതും പൊലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതും എഫ്ബി ലൈവിൽ കാണാം.കേസ് സുപ്രീം കോടതി റദ്ദാക്കിയെന്നും ഇപ്പോഴത്തെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ലൈവിൽ ആരോപിച്ചു.


രാവിലെ തന്‍റെ കിടപ്പുമുറിയിൽ കയറിയതിന് ഖൈറ പൊലീസിനെതിരെ പ്രതിഷേധിക്കുന്നതും വീഡിയോയിലുണ്ട്. നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുകയും നയങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ് ഖൈറ.

ഫാസിൽക്കയിലെ ജലാലാബാദിൽ 2015 മാർച്ചിലാണ് ഖൈറക്കെതിരെ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്. ഇവർ പിന്നീട് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ടു.



Sharing is Caring