തിരുവനന്തപുരം മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത് കുറവൻകോണത്തെ അതിക്രമിച്ചുകയറിയ പ്രതിയെന്ന് സ്ഥിരീകരണം. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ ഡ്രൈവർ സന്തോഷ് കുമാറാണ് കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായത്. അറസ്റ്റിലായപ്പോൾ തന്നെ ഇയാൾ തന്നെയാണ് വനിതാ ഡോക്ടർക്ക് നേരെയും അതിക്രമം നടത്തിയതെന്ന് സൂചനയുണ്ടായിരുന്നു. തുടർന്ന് പരാതിക്കാരി ഇയാളെ തിരിച്ചറിയുകയായിരുന്നു. കേസിൽ സന്തോഷിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കരാർ അടിസ്ഥാനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതൽ വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.