വിഴിഞ്ഞം തുറമുഖ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല


pinarayi

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെക്കുറിച്ച് നിര്‍മാണ കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ചികിത്സയിൽ ആണെന്നാണ് വിശദീകരണം. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അതേസമയം ശശി തരൂര്‍ എം.പിയും സെമിനാറില്‍ പങ്കെടുക്കില്ല.


വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ ഒരിഞ്ചു പിന്നോട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു രാജ്യത്തിന് ആവശ്യമുള്ള നിർമാണം തടയുന്നത് രാജ്യദ്രോഹമാണ്. ഇത് സമരം അല്ല സമരത്തിന് പകരം ഉള്ള മറ്റ് എന്തോ ആണെന്നും മന്ത്രി പറഞ്ഞു. ഒരു സർക്കാരിന് താഴാവുന്നതിന് പരിധി ഉണ്ട്. അതിനപ്പുറം പോകാൻ ഒരു സർക്കാരിനും കഴിയില്ല, സെമിനാറില്‍ അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചാണ് സെമിനാര്‍. വിവിധ വിഷയങ്ങളിൽ വിദഗ്ധർ സെമിനാറുകളിൽ പങ്കെടുക്കും. വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കെതിരായ സമരം അക്രമത്തിൽ കലാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പദ്ധതിക്കെതിരായ ആക്ഷേപങ്ങളിലെ അവാസ്തവങ്ങൾ ശാസ്ത്രീയവും സമഗ്രവുമായി പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാർ സംഘടിപ്പിക്കുന്നത്.



Sharing is Caring