ചങ്ങനാശേരിയിലെ കൊലപാതകക്കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും. ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. ഇന്നലെ പൊലീസ് മൃദദേഹം കണ്ടെത്തിയിരുന്നു.
ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മാൻ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28-ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായിരുന്നു.