രാജ്‌കോട്ട് : അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വിദേശ വ്യാപാര ജോയിന്റ് ഡയറക്ടർ ജനറൽ ജവ്‌രി മൽ ബിഷ്‌നോയിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് സി.ബി.ഐ ബിഷ്‌നോയിനെ അറസ്റ്റ് ചെയ്തതത്.
ഭക്ഷ്യ കാനുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നൽകണമെങ്കിൽ ഒൻപത് ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ ഒരു വ്യവസായിയോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ കാനുകളുടെ കയറ്റുമതിക്കായി ആവശ്യമായ എല്ലാ രേഖകളും അടങ്ങിയ ആറ് ഫയലുകൾ വ്യവസായി ഇതിനകം സമർപ്പിച്ചിരുന്നു.

വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ബാക്കി തുക എൻ.ഒ.സി നൽകുന്ന സമയത്ത് നൽകണമെന്നും ബിഷ്‌നോയി നിർദേശിച്ചതായി പരാതിയിൽ പറയുന്നുണ്ട്.
പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ബി.ഐ കെണിയൊരുക്കി പ്രതിയെ കുടുക്കിയത്. പ്രതിയുടെ രാജ്‌കോട്ടിലും മറ്റുമുള്ള ഓഫീസുകളിലും താമസസ്ഥലങ്ങളിലും പരിശോധന നടത്തിവരികയാണെന്ന് സി.ബി.ഐ അറിയിച്ചു.













