മാസപ്പടി കേസ്‌ ; സിഎംആര്‍എല്‍ ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എസ്എഫ്ഐഒ പരിശോധന


മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ആലുവയിലെ സിഎംആര്‍എല്‍ ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എസ്എഫ്ഐഒ പരിശോധന. ഇന്നലെ രാത്രി 11 വരെ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ്ഇന്ന് രാവിലെ മുതല്‍ വീണ്ടും പരിശോധന ആരംഭിച്ചത്.2016-2019 കാലഘട്ടത്തില്‍ സിഎംആര്‍എലില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയിലേക്ക് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകള്‍ അടക്കമാണ് പരിശോധിക്കുന്നത്.


ഇതുസംബന്ധിച്ച ചില രേഖകള്‍ എസ്എഫ്ഐഒ സംഘത്തിന് കിട്ടിയിട്ടുണ്ട്.എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടുകളാണ് എസ്എഫ്ഐഒ അന്വേഷിക്കുക. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒയുടെ അന്വേഷണ പരിധിയില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉള്‍പ്പെടും. എസ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്് സിഎംആര്‍എല്‍ ഓഫീസില്‍ റെയിഡ് നടത്തുന്നത്.


കമ്പനി ഉദ്യോഗസ്ഥരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാല്‍ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാന്‍ എസ്എഫ്ഐഒയ്ക്ക് കഴിയും.ബിജെപിയില്‍ ലയിച്ച ജനപക്ഷം പാര്‍ട്ടിയുടെ നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഷോണ്‍ നല്‍കിയ പരാതി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.



Sharing is Caring